കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ് കൂസലന്യേയുള്ള അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ ഫുട്ബോളിന്റെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആണ് വൈശാഖ് എന്ന ഇരുപത്തിനാലുകാരൻ.
ഫുട്ബോളറാകണം, ആർമിയിൽ ചേരണം എന്നെല്ലാമായിരുന്നു പതിമൂന്നുവയസുകാരൻ വൈശാഖിന്റെ ചെറിയ വലിയ സ്വപ്നങ്ങൾ. കാരണം അവന്റെ കാലുകൾ ആ ചെറുപ്രായത്തിലേ കളിപ്പന്തിന്റെ പിന്നാലെയായിരുന്നു പാഞ്ഞുകൊണ്ടിരുന്നത്. കളിക്കളങ്ങളിലെ കാഴ്ചക്കാർ ഒരു ഭാവി കളിക്കാരനെ അവനിൽ സ്വപ്നം കാണുകയും ചെയ്തിരുന്നു. പക്ഷേ അത്തരം സ്വപ്നങ്ങളെല്ലാം ഒരു സായാഹ്നത്തിൽ വഴിയരികിൽ ചിതറിത്തെറിച്ചുപോയി. ചേട്ടന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്കുള്ള യാത്രയിൽ എതിരെവന്ന കെഎസ് ആർടി സി ബസായിരുന്നു വൈശാഖിന്റെ സ്വപ്നങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. ബസിനടിയിൽ വീണുപോയ അവൻ മരിച്ചുവെന്നു തന്നെയാണ് ഓടിക്കൂടിയ നാട്ടുകാർ കണക്കൂകൂട്ടിയത്. പക്ഷേ അവനിൽ ജീവൻ ബാക്കിയുണ്ടായിരുന്നു.
പക്ഷേ അവന്റെ വലതുകാൽ അറ്റുപോയിരുന്നു.ആശുപത്രികിടക്കയിൽ ബോധം തെളിഞ്ഞുവന്നപ്പോൾ അരിച്ചെത്തുന്ന വേദനയിൽ നിന്നും പ്രിയപ്പെട്ടവരുടെ മുഖഭാവങ്ങളിൽ നിന്നും ആ സത്യം അവൻ തിരിച്ചറിഞ്ഞു, താൻ ചിറകരിയപ്പെട്ട പക്ഷിയായിരിക്കുന്നുവെന്ന്. പറന്നുപോകാൻ ആകാശങ്ങൾ ബാക്കിനില്ക്കെ കിളിക്കൂട്ടിലേക്ക് ഒതുങ്ങിക്കൂടേണ്ട കിളി. പക്ഷേ നിരാശതയിൽ നിന്നും ശൂന്യതയിൽ നിന്നും പതുക്കെയാണെങ്കിലും വൈശാഖ് പുറത്തുകടന്നു. പ്രിയപ്പെട്ടവരും കൂട്ടുകാരും എല്ലാവിധ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെ വടി കുത്തി ഗ്രൗണ്ടിൽ ഓടാനും ഇടതുകാൽ കൊണ്ട് പന്തു തട്ടാനും വൈശാഖ് ആരംഭിച്ചു. പുതിയൊരു പിറവിയായിരുന്നു അത്. തിരിച്ചുകിട്ടാൻ ഇടയില്ലാതെ പോയതിനെയോർത്ത് വൈശാഖ് വിലപിച്ചില്ല. എന്നാൽ ശ്രമിച്ചാൽ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് അവനുറപ്പുള്ളത് പലതുമുണ്ടായിരുന്നു. ജീവിതവും സ്വപ്നങ്ങളും ഫുട്ബോളും.
ആംപ്യൂട്ടി എന്ന വാക്കിനെക്കുറിച്ച് കിട്ടിയ അറിവുകൾക്ക് പിന്നാലെയുള്ള വൈശാഖിന്റെ യാത്ര അവനെ എത്തിച്ചത് കാൽ നഷ്ടപ്പെട്ടവരുടെ ഫുട്ബോളിന്റെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്ത്. ഇന്ന് മറ്റുള്ളവർക്ക് മാത്രമേ വൈശാഖിന് കാലില്ല എന്ന തോന്നലുള്ളൂ. വൈശാഖിന് തന്നെക്കുറിച്ച് അങ്ങനെയൊരു തോന്നൽ ഇല്ല. അതുകൊണ്ടുതന്നെ സംഭവിച്ചുപോയതിനെക്കുറിച്ചോ ഇല്ലാതെപോയതിനെക്കുറിച്ചോ വൈശാഖിന് നഷ്ടബോധമോ നിരാശയോ ഇല്ലതാനും.