അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്. ബോധജ്ഞാനത്തിന്റെ സിംഹാസനങ്ങളിലേക്ക് നടന്നടുക്കാൻ പ്രചോദനം നല്കുന്നവയാണ്. അതുകൊണ്ടാണ് പണ്ടുകാലം മുതൽക്കേ എഴുത്തുകാരെ ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നത്. അവരുടെ എഴുത്തുകൾക്ക് നിയന്ത്രണം ചുമത്തിയിരുന്നത്. അടിയന്തിരാവസ്ഥയുടെ കാലത്ത് എത്രയോ എഴുത്തുകാർക്ക് തങ്ങളുടെ രചനാസ്വാതന്ത്ര്യം നഷ്ടമായി.
പല പത്രസ്ഥാപനങ്ങളും കണ്ടുകെട്ടുകയോ പൂട്ടിക്കുകയോ ചെയ്തു. സ്വദേശാഭിമാനിയെ പോലെയുള്ള പത്രലേഖകർ നാടുകടത്തപ്പെട്ടു. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെയും എഴുത്തുസ്വാതന്ത്ര്യത്തിന്റെയും പേരിൽ സൽമാൽ റഷ്ദിയും തസ്ലീമ നസ്രീനും എൻഎഫ് ഹുസൈനും പെരുമാൾ മുരുകനും മുതൽ ഇങ്ങേയറ്റം എസ് ഹരീഷ് വരെ വേട്ടയാടപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും നമ്മുടെ കാലത്തിന്റെ മുറിവുകൾ. ഇപ്പോഴിതാ തന്റെ സിനിമകളുടെ പേരിൽ വിജയ് എന്ന തമിഴ് താരം ആദായനികുതി വകുപ്പിന്റെ വേട്ടയാടലിന് ഇരയായി മാറിയിരിക്കുന്നു. വിജയ്‌യെ കുടുക്കിയത് തന്റെ സിനിമകളിലെ മാസ് ഡയലോഗുകളും സിനിമ കൈകാര്യം ചെയ്ത പ്രമേയങ്ങളുമാണത്രെ. ഭരണകൂടത്തിന് നേരെ വെല്ലുവിളികളുയർത്തുന്നവയായിരുന്നു അവയെന്നും അതുകൊണ്ടാണ് വിജയ്‌യെ ആദായനികുതിയുടെ പേരിൽ ഭരണകൂടം നോട്ടമിട്ടിരിക്കുന്നതെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം, ജിഎസ്ടി നികുതിനയങ്ങൾ എന്നിവയ്ക്കെതിരെയുള്ളവയായിരുന്നു വിജയ്‌യുടെ മെഴ്സൽ സിനിമ. തമിഴ്‌നാട് സർക്കാരിന്റെ ചില തെറ്റായ നയങ്ങൾക്കെതിരെയും വിജയ് സിനിമകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇവയും അധികാരികളെ വിറളിപിടിപ്പിക്കുകയുണ്ടായി. സിനിമയെന്നാൽ വെറും നേരം പോക്കിന് ഉള്ളവയല്ലെന്നും അവയ്ക്ക് സമൂഹത്തോടും ജനങ്ങളോടും ക്രിയാത്മകമായി സംവദിക്കാൻ കഴിയുന്നുണ്ടെന്നുമാണ് ഈ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. തമിഴ് സിനിമയെന്നാൽ നമുക്ക് ചില തെറ്റായ ധാരണകളും മുൻവിധികളുമുണ്ട്. അതിമാനുഷികതയും അതിവൈകാരിതയും അവയുടെ മുഖമുദ്രകളാണത്രെ. എന്നാൽ അവ ചിലപ്പോഴെങ്കിലും അങ്ങനെയല്ല എന്ന് ഈ ചിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്.
തെറ്റായ രീതികൾക്കും നിയമങ്ങൾക്കുമെതിരെ പ്രതികരിക്കാനുള്ള സാധ്യതകളാണ് നാം കൈകാര്യം ചെയ്യുന്ന ഓരോ മാധ്യമങ്ങളും. തിരുത്താനും നവീകരിക്കാനും മാറിനടക്കാനുമുള്ള അവസരങ്ങൾ നല്കുന്നവയാണ് ഇവയോരോന്നും. ഈ സാധ്യതകളെ നാം എന്തുമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് വരും തലമുറ നമ്മുടെ സാമൂഹ്യാവബോധവും സാംസ്‌കാരികാന്തസും നിശ്ചയിക്കാനുള്ള മാനദണ്ഡമാകുന്നത്.