ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള സാരോപദേശ കഥകളാണല്ലോ സെൻകഥകൾ. ഗുരു നിത്യയാണെന്ന് തോന്നുന്നു മലയാളത്തിലേക്ക് ആദ്യമായി സെൻകഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് അതിലൊരു കഥയുടെ ശീർഷകം ഇങ്ങനെയാണ്. നിരന്തരം പരാതി പറയുന്ന വയോധിക.
കഥയിലെ വയോധികയ്ക്ക് രണ്ടു പെൺമക്കളാണുള്ളത്. ഒരാൾ പൂക്കാരിയാണ്. പൂന്തോട്ടങ്ങൾ വച്ചുപിടിപ്പിച്ച് പൂക്കൾ വില്പന നടത്തുന്നവൾ, രണ്ടാമത്തെ മകൾ പപ്പടവില്പനക്കാരിയാണ്. മഴയും വെയിലും മാറിമാറിവരുന്നതിന് അനുസരിച്ച് ഈ വയോധിക തന്റെ പെൺമക്കളെയോർത്ത് കരഞ്ഞുകൊണ്ടിരിക്കും.
മഴക്കാലം വരുമ്പോൾ പപ്പടം ഉണക്കാൻ കഴിയാതെ പോകുന്ന മകളെയോർത്തും വേനൽക്കാലം വരുമ്പോൾ ചെടികൾക്ക് വെള്ളം കിട്ടാതെ വരുന്ന പൂക്കാരി മകളെയോർത്തും. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരു ആ സ്ത്രീയോട് ചോദിച്ചു. നിനക്ക് എന്തുകൊണ്ട് കാര്യങ്ങളെ ഒന്ന് മാറിചിന്തിച്ചുകൂടാ? മഴ വരുമ്പോൾ പൂക്കാരി മകളുടെ സൗഭാഗ്യങ്ങളെക്കുറിച്ചോർമ്മിക്കുക. വെയിൽ വരുമ്പോൾ പപ്പടവില്പനക്കാരി മകളുടെ സൗഭാഗ്യങ്ങളെക്കുറിച്ചും ആലോചിക്കുക.
ഈ കഥ വായിച്ച പ്രായത്തിൽ ഇതെല്ലാം അതിശയോക്തി കലർന്ന കഥകളായിട്ടാണ് എനിക്ക് തോന്നിയത്. ഇങ്ങനെ എപ്പോഴും പരാതി പറയുന്ന മനുഷ്യരാരെങ്കിലും ഉണ്ടോയെന്നാണ് ഞാൻ സംശയിച്ചത്. പക്ഷേ മധ്യവയസിലെത്തിക്കഴിയുമ്പോൾ എനിക്കൊരു കാര്യം പിടികിട്ടുന്നുണ്ട്, ഞാനുൾപ്പടെയുള്ള മനുഷ്യരുടെ സത്തയെ പ്രതിനിധാനം ചെയ്യുന്നുണ്ട് നിരന്തരം കരഞ്ഞുകൊണ്ടിരിക്കുന്ന ഈ സ്ത്രീ. ചുറ്റിനും നടക്കുന്ന സന്തോഷങ്ങളൊന്നും അവരറിയുന്നില്ല. അവരിങ്ങനെ നിരന്തരം പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
വളരെയധികം ഇന്റിമസി പുലർത്തുന്ന മുതിർന്ന രണ്ടു മക്കളുടെ അമ്മയായ ഒരു അനിയത്തികണക്കെയുള്ള ഒരു പെൺകുട്ടിയുണ്ടെനിക്ക്. മക്കളുടെ ഓരോരോകാര്യങ്ങളിൽ പ്രാർത്ഥന ഒരു ബലം നല്കുന്നുണ്ടെന്ന വിശ്വാസത്തോടെയായിരിക്കും എല്ലാ കാര്യങ്ങളും അവൾ പങ്കുവയ്ക്കുന്നത്. ഓരോ പ്രാവശ്യവും അവൾക്ക് ഇങ്ങനെ ഓരോ പരാതിപറയാനുണ്ടാവും. അതിൽ കുഴപ്പമൊന്നുമില്ല. കാരണം അത്രയധികം അടുപ്പവും സ്നേഹവുമുള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതിനിടയിൽ മകൾക്ക് കിട്ടിയ വലിയൊരു നേട്ടംപറയാൻ അവൾ വിട്ടുപോയി. അതിനെക്കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടായപ്പോൾ ഇങ്ങനെയൊരു മെസേജ് അയച്ചു.എപ്പോഴും ഇങ്ങനെ സങ്കടങ്ങൾ പറഞ്ഞ് ജീവിതത്തിന്റെ ഭംഗിയുള്ളകാര്യങ്ങൾപറയാനായിട്ട് ഞാൻ മറന്നുപോയി. അങ്ങനെയൊരു പ്രശ്നം പരാതിപറയുന്നവർക്കിടയിൽ സംഭവിക്കുന്നുണ്ട്, ജീവിതത്തിന്റെ ഭംഗിയുള്ള ചിലവശങ്ങൾ കാണാതെയും അതിനെയോർത്ത് കണ്ണുനിറയാതെയും അതിന് മീതെ ഹൃദയം കൃതജ്ഞതാഭരിതമാക്കാതെയും കടന്നുപോകുക എന്നത് മോശപ്പെട്ട കാര്യമാണ്.
complaint is a insult god എന്നൊക്കെ ചില പ്രസ്താവനകളുണ്ട്. എല്ലാ പരാതികളും ദൈവത്തിന് എതിരെയുള്ള അവഹേളനങ്ങളാണ്. ഇതിനെ ഡിസൈൻ ചെയ്ത്,പരിപാലിക്കുന്ന ഒരാൾക്ക് മീതെയുള്ള നിങ്ങളുടെ വെല്ലുവിളിയായിട്ട് വേണമെങ്കിൽ പോലും ഈ പരാതിപറച്ചിലിനെ കാണാവുന്നതേയുള്ളൂ. ഇത് പറയാനുള്ളകാരണം, ഞങ്ങളുടെയൊക്കെ ആശ്രമങ്ങളിൽ ജീവിച്ചിരിക്കുന്ന വയോധികരായ സന്യാസിമാരുടെ പ്രസാദമുളള വാർദ്ധക്യത്തെക്കുറിച്ചുള്ള ചില ഓർമ്മകളിൽ നിന്നാണ്. വേണമെങ്കിൽ ക്ലേശകരമാക്കാവുന്ന, പരാതിപറഞ്ഞ് സൗന്ദര്യം കെടുത്താവുന്ന സായന്തനങ്ങളെ അവർ പരാതിയില്ലാതെ ജീവിച്ചും വിധിവാചകങ്ങൾ ഉച്ചരിക്കാതെയും കൂടെപാർക്കുന്നവരെ പ്രചോദിപ്പിച്ചുമൊക്കെ കടന്നുപോകുന്ന ഭംഗിയുള്ള സായന്തനങ്ങൾ എല്ലാ ആശ്രമങ്ങളിലുമുണ്ട്.
അതുകൊണ്ട് തന്നെ പരാതിപറയുന്നത് ഹെവിയായിട്ടുളള ഒരു സംഗതിയായിട്ടാണ് തോന്നുന്നത്. ഞങ്ങളിൽ പലരുടെയും നവസന്യാസപരിശീലകനായി നിലകൊണ്ടിരുന്ന ഒരു വൈദികനുണ്ടായിരുന്നു തോമസ് ജേക്കബച്ചൻ. ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രിയപ്പെട്ടവനായിരുന്ന അച്ചൻ അടുത്തയിടെയാണ് കടന്നുപോയത്. ആരെയും വിധിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം. ആരെയും വിധിക്കാത്തവർക്ക് മാത്രമേ പരാതികളില്ലാത്ത സായന്തനങ്ങളുണ്ടാവുകയുള്ളൂ. നിങ്ങൾക്ക് നിങ്ങളുടെ സായന്തനം ഇങ്ങനെ പരാതികളില്ലാതെ ആക്കണമെന്നുണ്ടെങ്കിൽ, പ്രകാശമുള്ളതാക്കി മാറ്റണമെന്നുണ്ടെങ്കിൽ വിധിവാചകങ്ങളില്ലാതെ ജീവിക്കുക judmental ആയ ഭാവത്തിൽ നിന്നാണ് എല്ലാ പരാതികളുമുണ്ടാകുന്നത്. എവിടെയും ഏതൊരു മനുഷ്യനും പുലർത്താവുന്ന ക്വാളിറ്റിയുള്ള ആറ്റിറ്റിയൂഡ് ഒന്നിനെയും വിധിക്കാതിരിക്കുക എന്നതാണ്. പാപമായിട്ട് തന്നെ പരാതിയെ കാണുന്നത് നല്ലതാണ്. ഹിബ്രൂ ഭാഷയിൽ മിസിംങ് ദ മാർക്ക് എന്നാണ് പാപം എന്ന വാക്കിന്റെ അർത്ഥം. ഒരു ലക്ഷ്യം നഷ്ടപ്പെടുക. ലക്ഷ്യം, ഉദ്ദേശ്യം തെറ്റുന്ന പരിപാടിയുടെപേരാണ് പാപം. Quality living ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ആഴവും അഴകുമുള്ളജീവിതമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ ഭംഗിയെ തടസ്സപ്പെടുത്തുന്ന എന്തോ ഒരു അംശം ഈ പരാതിയിലുണ്ട്. നമ്മൾ വിചാരിക്കുന്ന കണക്കെ അത്ര നിസ്സാരമായിട്ടെടുക്കേണ്ട ഒന്നല്ല ഇത്, വിശുദ്ധിയെ ബാധിക്കുന്ന കാര്യമാണ് അത്.
വ്യക്തിബന്ധങ്ങളിലൊക്കെ പരാതിയുണ്ടാക്കുന്ന പരിക്കുകൾ വളരെ വലുതാണ്.വിശേഷിച്ചും ദാമ്പത്യത്തിൽ.ദാമ്പത്യത്തിലൊക്കെ അതെന്തുമാത്രം അനിഷ്ടങ്ങളാണ് സൃഷ്ടിച്ചെടുക്കുന്നത്! യൗവനത്തിൽ പറയുന്ന പരാതി കൂറെക്കൂടി സ്പോട്ടീവ് ആയി നിങ്ങളുടെ പങ്കാളി കണക്കാക്കിയേക്കും. കൂടുതൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത് ചില പ്രായമുള്ള മനുഷ്യരെയാണ്. അവർ പറയുന്നത് പരാതികളും കുറ്റപ്പെടുത്തലുകളുമൊക്കെ ഇപ്പോൾ സ്വീകരിക്കാൻ പറ്റുന്നില്ലെന്നാണ്. അതിനുള്ള ആരോഗ്യം ഇപ്പോൾ നഷ്ടമായിരിക്കുന്നുവെന്നാണ്. ചുരുക്കത്തിൽ ഏതൊരു ദിവസമാണ് കൂടെപാർക്കുന്ന ആളുടെ പരാതി സ്പോട്ടീവ് സെൻസിൽ മറ്റുള്ളവർക്ക് എടുക്കാൻ കഴിയാതെ പോകുന്നത് ആ നിമിഷം തൊട്ട് വീടെന്ന് പറയുന്നത് ഈ ലോകത്തിലെ ഏറ്റവും കഠിനമായ അനുഭവമായി മാറും.
എങ്ങനെയാണ് പരാതികളില്ലാത്ത ജീവിതം രൂപപ്പെടുത്തിയെടുക്കേണ്ടത്. പലർക്കും പല വഴികൾ നിർദ്ദേശിക്കാനുണ്ടാവാം.പക്ഷേ എനിക്ക് തോന്നുന്നത് സെൻസ് ഓഫ് ഗ്രാറ്റിറ്റിയൂഡ് വളർത്തിയെടുക്കുക എന്നതാണ്.
ജീവിതത്തോടുള്ള കൃതജ്ഞതാമനോഭാവം ആഴപ്പെടുന്നത് അനുസരിച്ച് നമുക്ക് പരാതിപ്പെടാൻ അവകാശമില്ലെന്ന് തോന്നും. ഒന്നോർത്താൽ എന്തുമാത്രം കൃതജ്ഞതയോടെജീവിക്കേണ്ട മനുഷ്യരാണ് നമ്മളെല്ലാവരും.
ബോബി ജോസ് കട്ടിക്കാട്