ഒരു ബംഗാൾ ഡയറി

Date:

ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവുമാണ് ഈ സർക്കാരിനെ കേരളത്തിൽ വീണ്ടും അധികാരത്തിലെത്തിച്ചതെന്നു വിശ്വസിച്ചുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഇടതോ വലതോ ചേരാതെ നടുവിലൂടെ നടക്കുന്നവരാണ് ആ തീരുമാനം ഉറപ്പാക്കിയത് എന്നും തിരിച്ചറിയണം. എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി എന്നതിലല്ല, അതിനുള്ള അവകാശം ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നു എന്നതും അടുത്ത തവണ ആവശ്യമായി വന്നാൽ മറിച്ചുതീരുമാനിക്കാൻ അവകാശമുണ്ടായിരിക്കും എന്നതുമാണ് നമ്മൾ ഉദ്ദേശിച്ച ജനാധിപത്യത്തിന്റെ കരുത്ത്. പ്രകൃതിദുരന്തങ്ങളും വൈറസും തീവ്രവാദവും വർഗീയതയും സർക്കാരിന്റെ മാറ്റുരച്ചു. അടുത്ത അഞ്ചു വർഷത്തേക്കു മറ്റു ചിലതുകൂടി ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നു പറയാനാണ് ഈ ആമുഖം. ഒരു പഴയ യാത്രയുടെ കാര്യം പറഞ്ഞുതുടങ്ങാം.


2010ലെ ബംഗാൾ

പശ്ചിമബംഗാളിലേക്കു നടത്തിയ ആ യാത്ര 2010ലായിരുന്നു. 2011ൽ നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു രാഷ്ട്രീയ പരമ്പര തയാറാക്കുകയായിരുന്നു ലക്ഷ്യം. കൊൽക്കത്തയിൽ മാത്രമല്ല, സിംഗൂരിലും നന്ദിഗ്രാമിലും നക്‌സൽബാരിയിലും നേപ്പാൾ അതിർത്തിയിലും വിദൂരഗ്രാമങ്ങളിലേക്കുമൊക്കെ പോയി. 34 വർഷം കമ്യൂണിസ്റ്റുകൾ തുടർച്ചയായി ഭരിച്ച പശ്ചിമബംഗാളായിരുന്നു അത്. അതായത് ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഏറ്റവുമധികം കാലം തുടർച്ചയായി ഭരിച്ച കമ്യൂണിസ്റ്റ് പാർട്ടി. പക്ഷേ, ബംഗാളിലെ ആ തുടർഭരണം ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവുമായിരുന്നില്ല. പാർട്ടി സർവാധിപത്യവും ഗുണ്ടായിസവുമായിരുന്നു.

എല്ലായിടത്തും പാർട്ടി… എല്ലായിടത്തും യൂണിയൻ…എല്ലായിടത്തും ചെങ്കൊടി…! നേതാക്കന്മാരിൽ വലിയൊരു പങ്കിനും ബഹുനില വീടുകൾ, ബാങ്ക് ബാലൻസ്, ഭൂമി, അധികാരം…! അണികൾക്കു ജോലി, ആനുകൂല്യങ്ങൾ, സുരക്ഷ…! പക്ഷേ, ബാക്കിയുള്ള ബംഗാളികൾക്ക് എന്തു സംഭവിച്ചു?

തൊഴിലും ആരോഗ്യവും വിദ്യാഭ്യാസവും നല്ലൊരു വീടും കൈയിൽ നയാപൈസയുമില്ലാതെ ജനം നരകിച്ചു. വികസനമെന്നാൽ പാർട്ടി വളർത്തൽ മാത്രമായി. ബ്രിട്ടീഷുകാർ പണിത കെട്ടിടങ്ങളുടെ ജരാനരകൾക്കപ്പുറം കൊൽക്കത്തയിൽപോലും പുതിയതായി ഒന്നുമില്ല. പട്ടിണി വിധിയാണെന്നു കരുതി പരാതിയില്ലാതെ ജീവിക്കുന്ന ഗ്രാമീണർ. ദിവസവരുമാനം 125-150 രൂപ. അതുമില്ലാതായതോടെ ആളുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു തീവണ്ടി കയറി. പാർട്ടിനയത്തെ  എതിർത്തവരും വിമർശിച്ചവരുമൊക്കെ മൂരാച്ചികളും പിന്തിരിപ്പന്മാരും സിഐഎ ഏജന്റുമാരുമെന്ന് മുദ്രയടിക്കപ്പെട്ടു. അവരെയൊക്കെ കായികമായി നേരിട്ടു, ഇല്ലാതാക്കി. ബൂർഷ്വാസിയേയും പെറ്റി ബൂർഷ്വാസിയേയും ഓടിച്ചുവിട്ട് നീതി നടപ്പാക്കാനിറങ്ങിയവർ നവ മാടമ്പിമാരായി. തങ്ങൾക്കു വോട്ടു ചെയ്യാത്തവരുടെ വീടുകൾ പാർട്ടിക്കാർ കത്തിച്ചു. അങ്ങനെ ചാമ്പലാക്കിയത് ഒന്നും രണ്ടും വീടുകളല്ല. പാർട്ടിഗ്രാമങ്ങളിൽ ആർക്കും ഒന്നും ചോദ്യം ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. അന്ന് ആ പരമ്പര 10 ദിവസം തുടർച്ചയായി ദീപികയിൽ പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലെ പാർട്ടി അണികൾ ഇ-മെയിലിലൂടെ വിളിച്ച അശ്ലീലങ്ങളും ഭീഷണികളുമൊക്കെ പ്രതീക്ഷിച്ചതുതന്നെയായിരുന്നു. പക്ഷേ, പരമ്പരയ്ക്കല്ല, പാർട്ടിക്കാണു തെറ്റിയത്. പരമ്പരയിൽ സൂചിപ്പിച്ചതുപോലെ പിറ്റേവർഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം തൂത്തെറിയപ്പെട്ടു. ഇന്നുവരെ തിരിച്ചെത്തിയിട്ടുമില്ല. തകർന്നു തരിപ്പണമായ കോൺഗ്രസുമായി ചേർന്നു മത്സരിച്ചിട്ടും ഇത്തവണ രണ്ടു പാർട്ടികൾക്കും ഒരൊറ്റ സീറ്റുപോലും കിട്ടിയില്ല.


ഗതികെട്ട ജനം

ഇതിനൊരു മറുവശമുണ്ട്. സ്വാതന്ത്ര്യാനന്തര ബംഗാൾ രണ്ടു തവണയായി 10 വർഷം ഭരിച്ച കോൺഗ്രസും അതു പിളർന്നുണ്ടായ ബംഗളാ കോൺഗ്രസും തുടർന്ന് ഇടതുമൊക്കെ ഭരിച്ചിട്ടും രക്ഷയില്ലാതെപോയ ബംഗാളികളുടെ സ്ഥിതി തൃണമൂൽ കോൺഗ്രസ് ഭരിച്ചിട്ടും ഗതികെട്ടതുതന്നെ. ആ നാടിനെ കൂടുതൽ മുടിപ്പിക്കാൻ അവസരം കിട്ടിയത് സിപിഎമ്മിനാണ് എന്നു മാത്രം. തീവ്രഇടതു സംഘടനകളുമായി ചേർന്ന് കൂടുതൽ ഗുണ്ടായിസം നടപ്പാക്കിയാണ് തൃണമൂൽ കോൺഗ്രസ് സിപിഎമ്മിൽനിന്ന് അധികാരം കൈക്കലാക്കിയത് എന്നുകൂടി മനസിലാക്കിയാൽ ബംഗാൾ എന്തുകൊണ്ട് പിന്നാക്കം നില്ക്കുന്നു എന്നു മനസിലാകും. ഇപ്പോൾ ദീദി അധികാരം നിലനിർത്തുന്നതും ഒരു പരിധിവരെ അങ്ങനെയാണ്. വർഗീയ അജണ്ടകളുമായി ബിജെപികൂടി എത്തിയതോടെ ബംഗാളിൽ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.


കേരളം പ്രതീക്ഷിക്കുന്നത്

കേരളം ബംഗാളല്ല. അടിസ്ഥാന വികസനവും വിദ്യാഭ്യാസവും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് രാഷ്ട്രീയ ബോധവും കായികമല്ലാത്ത പ്രതികരണശേഷിയുമുണ്ട്. എല്ലാത്തിലുമുപരി കോൺഗ്രസിനും സിപിഎമ്മിനും വിധേയരല്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഇടതും വലതുമല്ലാതെ ഇവിടെ ജാഗ്രതയോടെ നിലക്കുന്നുമുണ്ട്. അതറിയാവുന്നതുകൊണ്ടാകണം ബംഗാളിലെ ശൈലിയല്ല ഇവിടത്തെ സിപിഎം പിന്തുടരുന്നത്. അതാണ് എൽഡിഎഫിന്റെ വിജയരഹസ്യം.
കമ്യൂണിസ്റ്റ് സർവാധിപത്യം നിലവിലുള്ള ഒരിടത്തും ജനങ്ങൾക്ക് മറ്റൊരു പാർട്ടിയെ അധികാരത്തിലെത്തിക്കാനാവില്ല. അതേസമയം ജനാധിപത്യം നിലവിലുള്ളിടത്ത് കമ്യൂണിസ്റ്റുകൾക്കും അധികാരത്തിലെത്താനുള്ള അവസരമുണ്ട്. മതതീവ്രവാദം നിലനില്ക്കുന്ന രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതായത് പാക്കിസ്ഥാനെപ്പോലെ ഒരു മതാധിഷ്ഠിത രാജ്യമോ ചൈനയെയോ ഉത്തരകൊറിയയെയോ പോലെ കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യമോ അല്ലാത്തതിന്റെ ഭാഗ്യമാണ് ഇന്ത്യക്കാർ അനുഭവിക്കുന്നത്.
അതുകൊണ്ടുതന്നെ ജനാധിപത്യം നിലനിൽക്കേണ്ടത് ആവശ്യമാണ്. നാലു പതിറ്റാണ്ടുകൾക്കു ശേഷം തുടർഭരണം ലഭിച്ച എൽഡിഎഫ് സർക്കാരിനു കമ്യൂണിസത്തോടല്ല, ജനാധിപത്യത്തോടാണ് കടപ്പാടുണ്ടാകേണ്ടത്.  


 അന്ധമായ പിന്തുണയല്ല

പാർട്ടി ഇപ്പോഴും പുറത്തെടുക്കുന്ന കൊലപാതക-ഗുണ്ടാ രാഷ്ട്രീയത്തെ ജനം വെറുക്കാത്തതുകൊണ്ടല്ല, അഴിമതിയും സ്വജന പക്ഷപാതവും വഴിവിട്ട നിയമനങ്ങളുമൊക്കെ അംഗീകരിക്കുന്നതുകൊണ്ടല്ല, നേതാക്കന്മാരുടെ അഹങ്കാരവും ഗർവും കണ്ടു പേടിച്ചിട്ടല്ല, മര്യാദയില്ലാത്തതും പുച്ഛം കലർന്നതുമായ സംസാരരീതിയോടു സമരസപ്പെട്ടതുകൊണ്ടുമല്ല. ലഭ്യമായതിൽ മെച്ചമെന്നു തോന്നിയതിനെ തെരഞ്ഞെടുത്തിരിക്കുന്നു. അതാണ് ലളിതമായ ഉത്തരം. അതുകൊണ്ട് ബംഗാളിലെപ്പോലെ പാർട്ടിയെ അല്ല വളർത്തേണ്ടത്, സംസ്ഥാനത്തെയാണ്. കേരളം അഭിമുഖീകരിച്ച പ്രതിസന്ധികൾ സർക്കാർ കൈകാര്യം ചെയ്ത രീതി മറ്റു പലതും മറക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അഞ്ചു വർഷത്തിനിടെ ആവർത്തിച്ചുണ്ടായ ദുരിതങ്ങൾ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് എന്തൊക്കെയാണ് ഇനി ആവശ്യമെന്നു നമ്മെ പഠിപ്പിച്ചു. അതങ്ങു നടപ്പാക്കിയാൽ മതി.


വർഗീയതയും തീവ്രവാദവും


തീവ്രവാദത്തോടും വർഗീയതയോടും സിപിഎമ്മിനെക്കാൾ കൂടുതൽ സന്ധി ചെയ്യുന്ന, ഗ്രൂപ്പുകളെന്ന തലത്തിൽനിന്നു വളർന്ന് പാർട്ടിക്കുള്ളിൽ പാർട്ടികളായി മാറിയ കോൺഗ്രസിനെ രക്ഷിക്കാൻ ജനങ്ങൾ വിചാരിച്ചാലും സാധിക്കില്ലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ബിജെപിയെ ഉൾക്കൊള്ളാൻ തക്കവിധം കേരളം ഇനിയും മാറിയിട്ടുമില്ല. തീവ്രവാദം അതിന്റെ മുഖംമൂടിയൊക്കെ മാറ്റിത്തുടങ്ങി. തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയപ്പോൾ അതിനെ തിരിച്ചറിഞ്ഞവർ ഹാഗിയ സോഫിയ വിഷയത്തോടെ അതിനെ ചെറുക്കാനുള്ള വഴികൾ തിരഞ്ഞുതുടങ്ങി.  അതോടൊപ്പം വർഗീയതയും ആപത്താണെന്നും സമൂഹത്തിനു ദോഷമല്ലാതെ മറ്റൊന്നും അതു സമ്മാനിക്കില്ലെന്നും ഉറപ്പാക്കിക്കഴിഞ്ഞു. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മ കേരളത്തിലേക്കു കടന്നുവരരുതെന്നും അത് ആഗ്രഹിക്കുന്നു. ഫാ. സ്റ്റാൻ സ്വാമി വിഷയത്തിലെ അവ്യക്തതകളും കേന്ദ്രസർക്കാരിന്റെ നിസംഗതയുമൊക്കെ ഗൗരവമുള്ള വിഷയങ്ങളാണ്.  


ഉത്തരേന്ത്യയെ വർഗീയവത്കരിക്കാൻ എടുത്ത സമയം പോരാ കേരളത്തെ വർഗീയവത്കരിക്കാൻ. തീവ്രവാദത്തെയും വർഗീയതയെയും വ്യക്തിപരമായി ചെറുക്കാൻ സാധിക്കാതിരിക്കെ അതിനു സാധിക്കുന്ന രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചുകൊണ്ട് രോഷം പ്രകടിപ്പിക്കാൻ  ജനം ആഗ്രഹിക്കും. അതും വോട്ടായി മാറി. സിപിഎമ്മിന് ഇത്തവണ ഉത്തരവാദിത്വങ്ങൾ കൂടുതലാണ്; വൈറസ് പിടിവിടാത്തതുകൊണ്ടും സംസ്ഥാനത്തിന്റെ സാമ്പത്തികനില തീർത്തും മോശമായതുകൊണ്ടും കേന്ദ്രത്തിൽ ബിജെപി അധികാരത്തിലുള്ളതുകൊണ്ടും.

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ...

ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ...

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ,...

നൊബേൽ പുരസ്‌കാരം ഇന്ത്യയോടു പറയുന്നത്

ഗുണകരമാണെങ്കിലും അല്ലെങ്കിലും ചില ചിന്തകൾക്ക് കാരണമായിട്ടുണ്ട് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്‌കാരം....

സ്‌നേഹിക്കാം പണം കൊണ്ടും

പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത്...

അഫ്ഗാനിസ്ഥാനിൽ പെയ്യുന്ന മരണങ്ങൾ

സ്വീകരണമുറിയിലങ്ങനെ ചാരിക്കിടന്നു വെറുതെ കാണാവുന്നതായിരുന്നില്ല അഫ്ഗാനിസ്ഥാനിലെ പുതിയ കാഴ്ചകൾ. പ്രാണരക്ഷാർഥം വിമാനത്തിൽ...

ഓൺലൈൻ ഗെയിമിൽ കുടുങ്ങുന്ന യുവത്വം

കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന  ഗെയിം റീലിസ്...

സോഷ്യൽ മീഡിയ ഒരാഴ്ച അവധി

ഈ  ചലഞ്ച് മറ്റുള്ളവരോടല്ല. എന്നോടുതന്നെയാണ്. ഇതൊരു ആത്മപരിശോധനയാണ്. ധൈര്യമുണ്ടെങ്കിൽ വായനക്കാർക്കും അനുകരിക്കാം....
error: Content is protected !!