ആകാശം ഇടിഞ്ഞ് കേരളത്തിലേക്കു കുത്തിയൊലിച്ച വെള്ളം ഒത്തിരി ദുരിതങ്ങൾ കൊണ്ടുവന്നെങ്കിലും മൂന്നര കോടി ജനങ്ങൾ കൈകോർത്തു നിന്നു. 483 മരണം, 14 പേരെ കാണാതായി, ആയിരങ്ങൾക്ക് വീടില്ലാതായി, 14.5 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലായി… ഇങ്ങനെ പോകുന്നു ദുരിതങ്ങളുടെ പട്ടിക. ഇതുപോലൊന്ന് സമീപകാലത്ത് ഇന്ത്യ കണ്ടിട്ടില്ല. പക്ഷേ, തുടർന്നുണ്ടായ ഐക്യത്തിന്റെ കരുത്തും ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ അപ്പുറമായിരുന്നു. 2018 ഓഗസ്റ്റ് ഒമ്പതിനു തുടങ്ങി സ്വാതന്ത്ര്യദിനത്തോടെ ഉഗ്രരൂപംപൂണ്ട് ദിവസങ്ങൾക്കം കേരളത്തെ മുക്കിയ പെരുമഴയോ അതു വിതച്ച നാശമോ അല്ല, അതിനെ നേരിട്ട രീതിയാണ് മലയാളിയെ ലോകമെമ്പാടും വ്യത്യസ്തരാക്കിയത്. ഒന്നിക്കേണ്ട സമയത്ത് ഒരു നിമിഷം പാഴാക്കാതെ കൈകോർക്കുന്നവരാണ് മലയാളിയെന്നു രാജ്യത്തെയും ലോകത്തെയും ബോധ്യപ്പെടുത്താൻ വെള്ളപ്പൊക്കത്തിനു കഴിഞ്ഞു. 2019നെ ആത്മവിശ്വാസത്തോടെ വരവേല്ക്കാൻ ഇതു ധാരാളം മതി. വലിയ ദുരന്തമായി മാറുമെന്നു പലരും പ്രവചിച്ച വിഭാഗീയതയൊക്കെ തെറ്റാണെന്നു തെളിഞ്ഞു. മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും എഴുതിയാൽ തീരാത്തത്ര കഥകളാണ് കേരളം ലോകത്തിനു സമ്മാനിച്ചത്.
വിദ്വേഷത്തിന്റെയും അപമാനിക്കലിന്റെയും അടയാളമായി മാറിയ സോഷ്യൽ മീഡിയ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും മനുഷ്യത്വത്തിന്റെയും മാധ്യമമായി മാറി. പ്രതീക്ഷ നഷ്ടമാക്കരുതെന്നും എന്തിനെയും അതിജീവിക്കാനുള്ള കരുത്ത് മനുഷ്യനുണ്ടെന്നും ഓർമിപ്പിച്ചുകൊണ്ടാണ് 2018 കേരളത്തിൽനിന്നു പിൻവാങ്ങുന്നത്.
ന്യൂജനറേഷൻ കുട്ടികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടിനടന്നതെന്നതും പലർക്കും അവിശ്വസനീയമായിരുന്നു. സ്വന്തം ജീവനും ജീവനോപാധിയുമൊക്കെ പണയംവച്ച് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ, പ്രളയത്തിൽ പതറിയവർക്ക് ചവിട്ടുപടിയാകാൻ സ്വന്തം ശരീരം വിട്ടുകൊടുത്ത ജൈസൽ എന്ന മലപ്പുറംകാരൻ, സമൂഹമാധ്യമങ്ങളെയെല്ലാം പ്രളയ കൺട്രോൾ റൂമുകളാക്കി മാറ്റിയ ഇവിടത്തെ യുവതലമുറ- ഇവരെല്ലാം ദുരിതക്കടലിൽ പ്രതീക്ഷയുടെ നങ്കൂരങ്ങളായി മാറുകയായിരുന്നു.
ഇന്ത്യയുടെ പെൺമക്കൾ ഏറെ തിളങ്ങിയ വർഷമായിരുന്നു 2018. ഇവിടത്തെ പുരുഷൻമാർക്ക് കുറിക്കാൻ കഴിയാത്ത പല റിക്കാർഡുകുളും കായിക രംഗത്ത് അവർ തങ്ങളുടെ പേരിൽ കുറിച്ചു.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഹിമ ദാസ്, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മേരി കോം, ബാഡ്മിന്റൺ ലോക ടൂർ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പി.വി സിന്ധു എന്നിവരെല്ലാം ഭാരതീയ സ്ത്രീകളുടെ അഭിമാനം വാനോളമുയർത്തി.
ലോകത്തിന് തലവേദനയായി മാറിക്കൊണ്ടിരുന്ന ഉത്തരകൊറിയയും അവിടത്തെ ഭരണാധികാരി കിം ജോങ് ഉന്നും ചെറുതായെങ്കിലുമൊന്ന് സമാധാന പാതയിലേക്ക് വരാൻ തയാറായ വർഷമാണ് കടന്ന് പോകുന്നത്. മെയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെയും ചർച്ചകളെയും ഏറെ പ്രതീക്ഷയോടെയാണ് സമാധാനപ്രേമികൾ നോക്കികണ്ടത്. പിന്നീട് കൊറിയയിലെ സൈനികേതര മേഖല കടന്ന് കിം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജോ ഇന്നിനെ കാണാൻ പോയത് ഒരു ചരിത്ര സംഭവമായി.
ഒരാളുടെ ഒരു നിമിഷത്തെ വിവേകരാഹിത്യം മൂലം നിരവധി നിഷ്‌കളങ്കരുടെ ജീവൻ ഒരു തോക്കിൻ മുമ്പിൽ തീരുന്ന വാർത്തകൾ നാം ദിവസവും മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. ഇത്തരത്തിൽ ആളുകളുടെ കൈയിൽ നിഷ്പ്രയാസം തോക്ക് എത്തുന്ന നയങ്ങൾക്കെതിരേ ലോകത്തെ 900 നഗരങ്ങൾ ഒരേ ദിവസം പ്രതിഷേധിച്ച വർഷമായിരുന്നു 2018. അന്ന് തോക്കിനെതിരേ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് ആളുകൾ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനുഷ്യരുടെതന്നെ പ്രതീകങ്ങളായിരുന്നു.
ഫിഫ ഫുട്‌ബോൾ ലോകകപ്പിലൂടെ ലോകം ഒരു മാസക്കാലം റഷ്യയിലേക്ക് ചുരുങ്ങിയ കാഴ്ചയും നമ്മൾ 2018 ൽ കണ്ടു. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ അഭയാർഥികളായി എത്തുന്നവരോട് പല പാശ്ചാത്യ രാജ്യങ്ങളിലെയും ജനങ്ങൾ മുഖംതിരിക്കാൻ തുടങ്ങിയ സമയത്താണ് യൂറോപ്യൻ രാജ്യമായ ഫ്രാൻസ് ലോകകപ്പ് കിരീടം ചൂടുന്നത്. 23 പേരടങ്ങുന്ന ഫ്രഞ്ച് ടീമിലെ 19 അംഗങ്ങളും ഫ്രാൻസിലേക്ക് കുടിയേറി പാർത്തവരോ കുടിയേറി പാർത്തവരുടെ മക്കളോ ആയിരുന്നു. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ന്യൂനപക്ഷങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതും, സ്വന്തം രാജ്യത്ത് എത്തുന്ന അഭയാർഥികളോട് അവിടത്തെ പൗരൻമാർ വച്ചുപുലർത്തുന്ന അസഹിഷ്ണുതയ്ക്ക് ഇളക്കം തട്ടിക്കുന്നതുമായി ഫ്രാൻസിന്റെ ഈ വിജയം.
ഓർക്കുക, 2018 നല്കുന്ന പ്രതീക്ഷയുടെ വെളിച്ചം വരുന്ന ഒരു വർഷത്തേക്കു മാത്രമല്ല, എക്കാലത്തേക്കും കുതിക്കാനുള്ള ഊർജമാണ്. നവവത്സരാശംകൾ.