ജീവചരിത്രസിനിമകള്‍ ലോകത്തിലെ പലഭാഷകളിലും ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക് കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മലയാള സിനിമയ്ക്കും ഇത് അന്യമൊന്നുമല്ല.ആമിയും ക്യാപ്റ്റനും അടുത്തകാലത്തെ ചില ഉദാഹരണങ്ങളാണ്. മാധവിക്കുട്ടിയുടെയും വി. പി സത്യന്റെയും ജീവിതങ്ങളാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ രേഖപ്പെടുത്തിയത്.
ആ വഴിതന്നെയാണ് വിനയന്‍ സിനിമയായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെയും സഞ്ചാരം. അകാലത്തില്‍ വേര്‍പിരിഞ്ഞുപോയകലാഭവന്‍ മണിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പക്ഷേ ഇത് കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പല്ല എന്നും മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്നും കലാഭവന്‍ മണിക്കുള്ള ട്രൈബ്യൂട്ടാണ് എന്നും വിനയന്‍ നയം പ്രഖ്യാപിക്കുന്നുണ്ട്.
എങ്കിലും പ്രേക്ഷകര്‍ക്ക് ഈ സിനിമയെ കലാഭവന്‍ മണി എന്ന നടന്റെ ജീവചരിത്ര സിനിമയായിട്ടേ കാണാനാവൂ. കാരണം അക്ഷരം എന്ന സിബി മലയില്‍ സിനിമയില്‍ ഓട്ടോറിക്ഷാഓടിച്ചുവന്ന നാള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്കലാഭവന്‍ മണി. അവരുടെ മുമ്പിലൂടെയാണ് അന്ധഗായകനായും കരുമാടിയായും ബെന്‍ജോണ്‍സണായും മണി വളര്‍ന്നത്. ചെറ്റപ്പുരയില്‍ നിന്ന് മണിമാളികയിലേക്ക് നടന്നുകയറിയത്. ഇതേ കഥതന്നെയാണ് ചിത്രം പറയുന്നത്.
അഭിനയമോഹം ഉള്ളിലൊതുക്കിവച്ച് തെങ്ങുകയറ്റക്കാരന്റെ ജീവിതം ചെയ്യുന്ന രാജാമണി. തെങ്ങിന്‍മുകളിലേക്ക് കയറുമ്പോഴാണ് ആദ്യത്തെ സിനിമാ വിളി വരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുന്ന ആദ്യ ദിവസം മുതല്‍ അനുഭവിക്കേണ്ടിവരുന്നുണ്ട് നിറത്തിന്റെ പേരിലുള്ള അവഗണന. നാടിനെയും നാട്ടുകാരെയും അറിയിച്ച് ആദ്യസിനിമയുടെ പ്രദര്‍ശനത്തിന് എത്തിച്ചേരുമ്പോഴാണ് നടന്‍ എന്ന നിലയില്‍ ഏറ്റവും ശക്തമായ അവഗണനയും വെട്ടിനിരത്തലും മണി അനുഭവിക്കുന്നത്. സ്‌ക്രീനില്‍ ഇത്തിരിനേരം കൂടി കാണാനായി കൂട്ടുകാരുടെ ഉപദേശമനുസരിച്ച് ഡയലോഗ് കൂടുതല്‍പറഞ്ഞ് അഭിനയിച്ച രംഗം സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഓട്ടോ അല്ലാതെ മണിയുടെ മുഖം പോലുംഇല്ല. അന്നു തുടങ്ങിയതാണ് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴുമുള്ള മണിയുടെ തലച്ചുറ്റല്‍. ആ തലചുറ്റല്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
ഇങ്ങനെ മണിയുടെ അഭിനയജീവിതത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം സിനിമയില്‍ കടന്നുവരുന്നതിനൊപ്പം സമാന്തരമായി സിനിമയിലെ പൊളിറ്റിക്‌സും ജാതിവേര്‍തിരിവും പ്രതിപാദിക്കുന്നുണ്ട്. സംവിധായകന്‍ വിനയന്റെ ആത്മകഥാംശമുള്ള ഹരി എന്ന സംവിധായകനിലൂടെയാണ് ഇക്കാര്യങ്ങള്‍ വെളിവാകുന്നത്. വാസന്തിയും ലക്ഷമിയും ഞാനും,കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകന്റെ ഓര്‍മ്മയുണര്‍ത്തുന്നുണ്ട്.
കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന് തന്റേതായ ഭാഷ്യംകൂടി വിനയന്‍ നല്കുന്നുണ്ട്. അത്എത്രത്തോളം സത്യമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം വ്യക്തമാക്കാന്‍ കഴിയുന്നതാണ്. മണി കടന്നുപോയ ദാരിദ്ര്യത്തിന്റെ നേര്‍ അനുഭവങ്ങളും മനുഷ്യസ്‌നേഹത്തിന്റെ കഥകളും ചിലപ്പോഴെങ്കിലും പ്രേക്ഷകരുടെ കണ്ണ് നനയ്ക്കും. മണിയുടെ ആരാധകര്‍ വെറും സാധാരണക്കാരായ മനുഷ്യരായിരുന്നു. ഈ ചിത്രത്തിന്റെ പ്രേക്ഷകരും അങ്ങനെ തന്നെ.
ഒരു ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ തന്റേതായ വ്യാഖ്യാനങ്ങളോ നിരീക്ഷണങ്ങളോ കൂടി ചേര്‍ക്കുമ്പോഴാണ് അവിടെ എഴുത്തുകാരന്റെയും സംവിധായകന്റെയും പ്രതിഭ വ്യക്തമാകുന്നത്.പക്ഷേ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അത് കാണാനില്ല. എങ്കിലും കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവര്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയെയും സ്‌നേഹിക്കാതിരിക്കില്ല. തീര്‍ച്ച.