ശ്രീദേവിയും അഞ്ജുവും: എന്തൊരു ജീവിതങ്ങള്‍!

Date:

ഒരു നേരത്തെ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയാല്‍ കലഹിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന മക്കളും മാതാപിതാക്കളും ഉള്ള കാലത്താണ് നമ്മുടെയൊക്കെ ആഡംബര ജീവിതങ്ങളെ  ചോദ്യം ചെയ്യുന്ന വിധത്തില്‍ഭരണസിരാകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ആ വാര്‍ത്ത വന്നത്.  മണ്ണുവാരിത്തിന്നുന്ന മക്കളുടെയും നിസ്സഹായയായ അമ്മയുടെയും ജീവിതമായിരുന്നു അതിലുണ്ടായിരുന്നത്. പഴയ ഫഌക്‌സും ഷീറ്റും പട്ടികകഷ്ണങ്ങളും സാരിയും ഒക്കെകുത്തിമറച്ച ഒരു ചായ്പിലാണത്രെ ശ്രീദേവി എന്ന ഇരുപത്തിയൊന്‍പതുകാരിയും ഭര്‍ത്താവും ആറുമക്കളും താമസിക്കുന്നത്. ഏഴു വയസുമുതല്‍ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങള്‍ വരെയുള്ളതാണ് ശ്രീദേവിയുടെ മക്കള്‍. നിരുത്തരവാദിത്തപരമായ ജീവിതം നയിക്കുന്ന ഭര്‍ത്താവ്. പോരാഞ്ഞ് ശാരീരികോപദ്രവങ്ങളും. എട്ടുവര്‍ഷത്തെ ജീവിതം കൊണ്ട് ശ്രീദേവി അനുഭവിച്ചത് താഴെക്കിടയിലുള്ള ഭൂരിപക്ഷം സ്ത്രീകളുടെയും സമാനമായ ജീവിതം തന്നെയായിരുന്നു.  മക്കള്‍ക്ക് പോഷകാഹാരം കൊടുക്കില്ലെന്നത് മാത്രമല്ല നേരാംവണ്ണം വിശപ്പകറ്റാനുള്ള ഭക്ഷണം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് മക്കളെ ശിശുക്ഷേമവകുപ്പിന് കൈമാറാന്‍ ശ്രീദേവി തയ്യാറായതും തുടര്‍ന്ന് ഈ ജീവിതം വാര്‍ത്തയായതും. ഇതിന് സമാന്തരമായി മറ്റൊരു വാര്‍ത്ത കൂടി പങ്കുവയ്ക്കട്ടെ. ടിക്ക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ പോത്തന്‍കോട് കാരി അഞ്ജുവാണ് അത്.ഇരുപത്തിയെട്ട് വയസ്.  കാഞ്ഞിരപ്പള്ളി സ്വദേശി സരുണിനെ ആദ്യമായി അഞ്ജു കാണുന്നത് തന്നെ വീടുവിട്ടിറങ്ങിവന്നപ്പോഴായിരുന്നു എന്നതാണ് അതിലേറെ ആശ്ചര്യകരം.

 ജീവിതദുരിതങ്ങളാണ് സ്ത്രീകളെ വഴിതെറ്റിക്കുന്നതെന്ന് സ്ത്രീകളുടെ അപഭ്രംശങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ചില ഫെമിനിസ്റ്റുകുറിപ്പുകള്‍ അവിടവിടെയായി കണ്ടുവരാറുണ്ട്. ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന പീഡനങ്ങളും അവഗണനയും പരപുരുഷബന്ധത്തിനുള്ള ലൈസന്‍സായിട്ടും അതിലേക്ക് പോകാനുളള സാഹചര്യം ഒരുക്കുന്നതുമായിട്ടാണ് ന്യായീകരണങ്ങള്‍.
പക്ഷേ മേല്‍പ്പറഞ്ഞവ പോലെയുള്ള സംഭവങ്ങളെ വസ്തുതാപരമായി വിലയിരുത്തുമ്പോള്‍ മൂന്നാമതൊരാള്‍ക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. സാഹചര്യങ്ങള്‍ കൊണ്ടല്ല സ്ത്രീകള്‍ പലപ്പോഴും വഴിതെറ്റുന്നത് അത് അവരുടെ പ്രകൃത്യാഉള്ള ശീലം കൊണ്ടാണ്. ജനിതകപ്രത്യേകതയെന്നോ പാരമ്പര്യമെന്നോ മാനസിക വൈചിത്ര്യമെന്നോ പറയാവുന്ന ചില ഘടകങ്ങള്‍ അവരുടെ വഴിതെറ്റലുകള്‍ക്ക് പിന്നിലുണ്ടാവും.

സ്‌നേഹമുള്ള ഭര്‍ത്താവും സുരക്ഷിതമായ കുടുംബസാഹചര്യങ്ങളും നല്ലവരായ മക്കളും ഉണ്ടായിരുന്നിട്ടും പരപുരുഷന്മാരെ തേടിപോകുന്ന സ്ത്രീകള്‍ കുറവൊന്നുമല്ല. മേല്പ്പറഞ്ഞ ശ്രീദേവിക്ക് വേണമെങ്കില്‍ വഴിതെറ്റിപ്പോകാമായിരുന്നില്ലേ. അവളുടെ സാഹചര്യം അറിയുന്ന ഒരാളും അതിനെ അവളെ കുറ്റംവിധിക്കുമെന്നും തോന്നുന്നില്ല.

 പക്ഷേ അവള്‍ ചെയ്തത് എന്താണ്.? ആറുമക്കളെയും തന്നോട് ചേര്‍ത്തുനിര്‍ത്തി വളര്‍ത്തി. ഭര്‍ത്താവിന്റെ അവഗണനയും സനേഹരാഹിത്യവും മര്‍ദ്ദനങ്ങളും സഹിച്ചു. മക്കളുടെ വിശപ്പ് അധികമാവുകയും കൊടുക്കാന്‍ ഒന്നും ഇല്ലാതെവരികയും ചെയ്തപ്പോള്‍ മാത്രമാണ് മക്കളെ ശിശുക്ഷേമവകുപ്പിന് കൈമാറാന്‍ അവള്‍ തീരുമാനിച്ചത്. തനിക്കൊരു ജോലികിട്ടുകയും മക്കളെ ആ ജോലികൊണ്ട് സംരക്ഷിക്കാന്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മക്കളെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം കൂടി ആ അമ്മയ്ക്കുണ്ട്.

ഇനി അഞ്ജുവിന്റെ കാര്യം. കൂടുതല്‍ കുടുംബവിവരങ്ങള്‍ അവരെക്കുറിച്ച് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും അറിഞ്ഞ വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ള നിഗമനം ഇപ്രകാരമാണ്. ഭേദപ്പെട്ട രീതിയില്‍ ജീവിച്ചുവന്ന കുടുംബമായിരുന്നു അവളുടേത്. ഭര്‍ത്താവ് തന്നെയാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി പോലീസില്‍ നല്കിയത്. ഇത് തെളിയിക്കുന്നത് അയാള്‍ അവളെ ഗൗനിച്ചിരുന്നു എന്നുതന്നെയാണ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയമാണ് ഇറങ്ങിപ്പോക്ക് എന്നതും മക്കളെ അടുത്തവീട്ടില്‍ നിര്‍ത്തിയിട്ടാണ് പോയത് എന്നതും ഭര്‍ത്താവിനോടും മക്കളോടും അത്രമേല്‍ അടുപ്പമോ ആത്മാര്‍ത്ഥതയോ അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ്. ചില സ്ത്രീകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ മക്കളില്‍ ചിലരെയെങ്കിലും കൂട്ടാറുണ്ട്. ചിലരാകട്ടെ തനിക്കവര്‍ ബാധ്യതയാണെന്ന് മനസ്സിലാക്കി ഒഴിവാക്കിക്കളയും. അഞ്ജു രണ്ടാമത്തെ രീതിക്കാരിയായിരുന്നു.
മോശപ്പെട്ട കുടുംബസാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് ഭേദപ്പെട്ട കുടുംബസാഹചര്യത്തിലേക്ക് വിവാഹിതയായി കടന്നുവരുമ്പോഴും തന്റെ കുടുംബസാഹചര്യങ്ങളുടെ അവശേഷിപ്പുകള്‍ കൊണ്ടുനടക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകള്‍.തന്റെ കുടുംബത്തിന്‌റെ നടപ്പുശീലങ്ങള്‍, ജീവിതരീതികള്‍ എന്നിവയ്ക്ക് അനുസരിച്ചായിരിക്കും അവര്‍ പുതിയ കുടുംബത്തിലും ജീവിതം ക്രമീകരിക്കുന്നത്. നല്ലശീലങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോകുമ്പോഴും മോശം കാര്യങ്ങളെ ഇട്ടിട്ടുപോകാതിരിക്കുന്നത് സ്വന്തം കുടുംബജീവിതം മാത്രമല്ല മക്കളുടെ ജീവിതംകൂടി തകര്‍ത്തുകളയും.ശ്രീദേവിയുടെ തലമുറ സമാനമായ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു. അതുകൊണ്ടുതന്നെ താന്‍ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളോട് ഒരുപക്ഷേ ശ്രീദേവിക്ക് അപരിചിതത്വം തോന്നിക്കാണുകയില്ലായിരിക്കും. ഒരുവേള പഴക്കമേറിയാല്‍ ഇരുട്ടും വെളിച്ചമായ് വരാം എന്നാണല്ലോ കവിവചനം തന്നെ. അതുകൊണ്ടാണ് തന്റെ അവസ്ഥയോട് സമരസപ്പെടാന്‍ ശ്രീദേവിക്ക് കഴി്ഞ്ഞത്. പക്ഷേ ഈ സമരസപ്പെടല്‍ അത്രത്തോളം ആശാസ്യമല്ല. ശ്രീദേവിയുടേതുപോലെയുള്ള അവസ്ഥകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക്  ചില തിരിച്ചറിവുകള്‍  ഉണ്ടായേതീരൂ. അല്ലെങ്കില്‍ അവര്‍ ആത്മഹത്യാസമാനമായ ജീവിതം ജീവിതകാലം മുഴുവന്‍ നയിക്കേണ്ടിവരും. പൊട്ടിച്ചെറിയേണ്ടതിനെ പൊട്ടിച്ചെറിയാനും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനും അവര്‍ക്ക് കഴിയണം. അഞ്ജുവിനെപോലെയുള്ള സ്ത്രീകള്‍ തിരിച്ചറിയേണ്ടത് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഒരു പുരുഷന്റെ കൂടെ ഇറങ്ങിപ്പോകാനുള്ള തന്റെ തീരുമാനങ്ങളുടെ പിന്നിലെ പക്വതയില്ലായ്മയെയും വിവേകക്കുറവിനെക്കുറിച്ചുമാണ്. ഭര്‍ത്തൃമതിയും അമ്മയുമായ ഒരുവള്‍ തനിക്കൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ അവളുടെ ആത്മാര്‍ത്ഥമായ സ്‌നേഹത്തെക്കുറിച്ച് ആ കാമുകനും ചിന്തിക്കണം. സംശയിക്കണം. ശ്രീദേവിയുടേതിന് സമാനമായ അവസ്ഥകളില്‍ കഴിയുന്ന സ്ത്രീകളെ കണ്ടെത്താനും സഹായിക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുതലുള്ള അധികാരകേന്ദ്രങ്ങള്‍ക്ക് കഴിയണം. എല്ലാവിഭാഗം ജനങ്ങള്‍ക്കും മാന്യമായ ജീവിതം ഒരുക്കിക്കൊടുക്കേണ്ടത് അധികാരികളുടെ കടമയാണ്. ഭര്‍ത്താവ് അദ്ധ്വാനിച്ചു കൊണ്ടുവരുന്നത് പാകം ചെയ്ത് പാതിയും പാഴാക്കിക്കളയുന്ന വീട്ടമ്മമാരും ഇഷ്ടപ്പെട്ട കറിയില്ലാത്തതിന്റെ പേരില്‍ ഭക്ഷണം കഴിക്കാതെ പോകുന്ന മക്കള്‍ക്കുകൂടി പാഠമാണ് ശ്രീദേവി. ടിക് ടോക്കിലും സോഷ്യല്‍മീഡിയായിലും ജീവിതം സമര്‍പ്പിച്ച് കുടുംബത്തിന്റെ കാര്യങ്ങള്‍ മറന്നുജീവിക്കുന്ന സ്ത്രീകള്‍ക്ക് അഞ്ജുവും ഒരു പാഠമാകട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!