യാത്രകൾ ചെറുപ്പം മുതല്ക്കേ ജിമ്മിക്ക് ഇഷ്ടമായിരുന്നു. പ്രകൃതിയും കാഴ്ചകളും വല്ലാത്തൊരു അനുഭവവും. കമ്പല്ലൂരിൽ കഴിച്ചുകൂട്ടിയിരുന്ന ബാല്യകൗമാര കാലങ്ങളിൽ ജിമ്മി ഒന്നുമാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. ഒരുപാട് യാത്ര ചെയ്യണം. മനസ്സിൽ തൊടുന്ന കാഴ്ചകളെ ക്യാമറയിലാക്കണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുളള സാഹചര്യമോ സ്വന്തമായി ഒരു ക്യാമറയോ കൈയിലില്ലാതിരുന്ന കാലത്തായിരുന്നു അത്തരം സ്വപ്നക്കാഴ്ചകൾ. പക്ഷേ ഇന്ന് ആ സ്വപ്നങ്ങളിൽ നല്ലൊരു പങ്കും സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. കാണാത്ത ദേശങ്ങൾ തേടിയുള്ള യാത്രയും കാഴ്ചകളെ പകർത്തിയെടുക്കാൻ ക്യാമറയും ജിമ്മിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരം യാത്രകൾ ജിമ്മി ഒഴിവാക്കിയിട്ടില്ല. പക്ഷേ കുടുംബം വിട്ടിട്ടുള്ള യാത്രകൾ അധികമില്ല. സുഹൃത്തുക്കൾക്കൊപ്പമുള്ള ചില യാത്രകൾ ഒരാഴ്ചയിലധികം നീളാത്തവയാണെങ്കിൽ മറ്റ് ചില യാത്രകൾ കുടുംബത്തോടൊപ്പമായിരിക്കും.
ഇത് ജിമ്മി കമ്പല്ലൂർ എന്ന ട്രാവൽ ഫോട്ടോഗ്രാഫറുടെ ജീവിതമാണ്. പൊതുവെ മാധ്യമങ്ങൾ ജിമ്മിയെ അവതരിപ്പിച്ചിരിക്കുന്നത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലാണ്. പക്ഷേ വൈൽഡ് ഫോട്ടോഗ്രഫി തന്റെ പാഷന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നാണ് ജിമ്മി പറയുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നതും അറിയപ്പെടാൻ ആഗ്രഹിക്കുന്നതും ട്രാവൽ ഫോട്ടോഗ്രാഫർ എന്ന നിലയിലാണ്.
നേച്വർ, ലാൻഡ്സ്‌കേപ്പ്, വൈൽഡ് എന്നിങ്ങനെ മൂന്നായിട്ടാണ് ജിമ്മി തന്റെ പാഷനെ തിരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പ്രകൃതിയും മൃഗങ്ങളും കാഴ്ചകളും കൊണ്ട് സമ്പന്നമായിരിക്കുകയാണ് ജിമ്മിയുടെ ക്യാമറാ ജീവിതം.
വൈൽഡ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ അവിസ്മരണീയമായ ഒരുപിടി അനുഭവങ്ങൾ ജിമ്മിയുടെ ജീവിതത്തിലുണ്ട്. ജിം കോർബറ്റ് (ലോകപ്രശസ്ത നായാട്ടുകാരൻ) നാഷനൽ പാർക്കിൽ പർ വാലി എന്ന പെൺ കടുവയെ ക്യാമറയിൽ പകർത്താൻ വേണ്ടിയുള്ള യാത്ര അതിലൊന്നാണ്. നാല് മണിക്കൂർ സമയമാണ്ഉച്ചകഴിഞ്ഞുള്ള സഫാരി സമയം. സമയപരിധി കഴിഞ്ഞിട്ടും ഒരു കടുവ പോലും അപ്പോൾ ക്യാമറയുടെ കണ്ണിലേക്ക് വന്നില്ല.
പെട്ടെന്നാണ് അത്ഭുതകരമായ ഒരു കാഴ്ച കണ്ടത്. ക്യാമറയുടെ കൺമുമ്പിലേക്കെന്നോണം ഇരയെ വേട്ടയാടി വരുന്ന ഒരു പുള്ളിപ്പുലി. അപ്രതീക്ഷിതമായ ഒന്നായിരുന്നു അത്. ജിം കോർബെറ്റിലെ ജീവനക്കാർ പോലും അവിടെയൊന്നും ഒരു പുള്ളിപ്പുലിയെ കണ്ടതായി ഓർമ്മിക്കുന്നില്ല. അപ്പോഴാണ് പുളളിപ്പുലി പ്രത്യക്ഷപ്പെട്ടത്. ഇരയെ കടിച്ചുകീറി രക്തമൊലിച്ചുനില്ക്കുന്ന പുള്ളിപ്പുലിയെ ആവേശത്തോടെയാണ് ജിമ്മിയുൾപ്പെടെയുള്ള സംഘം ക്യാമറയിൽ പകർത്തിയത്.
വേഴാമ്പലിനെ പകർത്താനുള്ള യാത്രയാണ് മറ്റൊന്ന്. പെരിയാറിന്റെ സമീപത്തും ആതിരപ്പള്ളി, ചിമ്മിനി എന്നിവിടങ്ങളിലും വേഴാമ്പലിന്റെ ദൃശ്യം പകർത്താനായി പുറപ്പെട്ടെങ്കിലും അതിന് കഴിയാതെ വന്നു. അപ്പോഴാണ് വാൽപ്പാറയിൽ വേഴാമ്പലുണ്ട് എന്ന വിവരം കിട്ടിയത്. അവിടേയ്ക്ക് ഉത്സാഹത്തോടെ പുറപ്പെട്ടു. നീണ്ട കാത്തിരിപ്പിനൊടുവിൽ വേഴാമ്പലുകളെ പകർത്താൻ കഴിഞ്ഞു. മടക്കയാത്രയിലാണ് അതിരപ്പള്ളിയിൽ വച്ച് അപ്രതീക്ഷിതമായി വേഴാമ്പലുകൾ ഫ്രെയിമിലേക്ക് കടന്നുവന്നത്. വഴിയരികിലെ കാട്ടുപോത്തിനെ പകർത്താൻ ശ്രമിക്കുമ്പോഴായിരുന്നു വേഴാമ്പലുകൾ പറന്നെത്തിയത്. ഇത്തരത്തിലുള്ള പലതരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ജിമ്മി പറയും ഒരു ട്രാവൽ ഫോട്ടോഗ്രാഫർക്ക് വേണ്ടത് മൂന്നു ഗുണങ്ങളാണെന്ന്. നല്ല ഒരു ദൃശ്യത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സ്, കിട്ടുന്ന രംഗത്തെ മനോഹരമായി പകർത്താനുള്ള കഴിവ്, ഇതിനെല്ലാം അപ്പുറമായി നല്ല രംഗങ്ങൾ കിട്ടാനുള്ള ഭാഗ്യം.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടിയപ്പോഴാണ് ഇന്ത്യ ഒരു വിസ്മയമായി മാറിയത്. ഇത്രയും വൈവിധ്യമുളള സംസ്‌കാരവും ദേശങ്ങളും മനോഹരമായ കാഴ്ചകളും മറ്റെവിടെയും കാണാൻ കഴിയില്ലെന്ന്ാണ് ഒന്നിലധികം തവണ ഇവിടം സന്ദർശിച്ചപ്പോഴത്തെ അനുഭവത്തിൽ നിന്ന് ജിമ്മിപറയുന്നത്. ഇന്ത്യയെ കണ്ടുതീർക്കാൻ ഇനിയും എത്രയോ ബാക്കികിടക്കുന്നു. കേരളത്തിൽ നിന്ന് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ടൂർപാക്കേജ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജിമ്മി കമ്പല്ലൂർ. ഇന്ത്യയെ മനസ്സിലാക്കണം. നമ്മുടെ പൈതൃകവും സമ്പത്തും തിരിച്ചറിയണം. യാത്രയെന്നും ടൂറിസമെന്നും കേൾക്കുമ്പോൾ വിദേശരാജ്യങ്ങളുടെ പേരും കാഴ്ചയും ഓർമ്മവരുന്ന രീതി മാറ്റിയെടുക്കണം. എന്നിട്ട് ആസാം, മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാന്റ്, ഹിമാചൽപ്രദേശ്, മിസോറാം പോലെയുള്ള സംസ്ഥാനങ്ങളിലേക്ക് യാത്രതിരിക്കണം. അത് നമുക്ക് മറക്കാനാവാത്ത കാഴ്ചയായിരിക്കും. ജിമ്മി പറയുന്നു.
പെയിന്റിംങുകൾ പോലെയല്ല ഫോട്ടോകൾ. മലയാളികളെ സംബന്ധിച്ചിടത്തോളം ഫോട്ടോകൾ പണം കൊടുത്തു വാങ്ങുന്നവർ കുറവാണ്. പക്ഷേ വിദേശങ്ങളിൽ ഫോട്ടോഗ്രാഫർമാർക്ക് നല്ല ഡിമാന്റുണ്ട്. നമ്മുടെ നാട്ടിലെ സ്ഥിതി അങ്ങനെയല്ല. ട്രാവൽ ഫോട്ടോഗ്രഫി ഒരിക്കലും ഉപജീവനമാർഗ്ഗമാകാത്തതുകൊണ്ട് വെഡ്ഡിംങ് ഫോട്ടോഗ്രഫിയെയാണ് ജിമ്മി ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പാഷനായ ട്രാവൽ ഫോട്ടോഗ്രഫി കൊണ്ട് ജീവിക്കാനുള്ള വക എന്ന് കിട്ടുമോ അന്ന് വെഡ്ഡിംങ് ഫോട്ടോഗ്രഫി അവസാനിപ്പിക്കുമെന്നും പിന്നീട് മനസ്സിലുള്ള കാഴ്ചകൾ ഒപ്പിയെടുക്കാനായി മാത്രം ജീവിക്കണമെന്നുമാണ് ജിമ്മിയുടെ ആഗ്രഹം
കണ്ണൂരുകാരനായ ജിമ്മി കോട്ടയത്താണ് ഇപ്പോൾ താമസിക്കുന്നത്. പ്രസ് ക്ലബിൽ ജേർണലിസം പഠിക്കാനാണ് കോട്ടയത്തെത്തിയത്. പിന്നീട് ജീവിതം തന്നെ കോട്ടയത്തായി.
ഭാര്യ അൽഫോൻസ മലയാള മനോരമ ഓൺലൈൻ വിഭാഗത്തിൽ സീനിയർ വെബ് അസ്സോസിയേറ്റ് ആണ്. മക്കൾ നാലാം ക്ലാസുകാരി എയ്ഞ്ചല യുകെജിക്കാരൻ എബെൽ.
ബെറ്റർ ഫോട്ടോഗ്രഫി, അഡോബി ഫോട്ടോഗ്രാഫി, അസം ടൂറിസം എന്നിങ്ങനെ നിരവധി അവാർഡുകളും ജിമ്മി സ്വന്തമാക്കിയിട്ടുണ്ട്.
ബിജു തോട്ടുപുറത്ത്