ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യം. ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന റെയ്ൻഹാർഡ് സിനാഗ എന്ന കുറ്റവാളിയുടെ കഥയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ഭീകരനായ റേപ്പിസ്റ്റ് എന്നാണ് മാധ്യമങ്ങൾ ഇയാളെ വിശേഷിപ്പിക്കുന്നത്. കാരണം മാഞ്ചെസ്റ്ററിലെ തന്റെ ഫ്ളാറ്റിൽ വച്ച് ഇയാൾ 48 പുരുഷന്മാരെയാണ് മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തത്. എന്നാൽ ഇരുനൂറിനടുത്ത പുരുഷന്മാരെയെങ്കിലും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. 30 വർഷത്തെ ജയിൽവാസമാണ് ഇയാൾക്ക് ശിക്ഷയായി നല്കിയത്. ഈ വാർത്ത ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രൈം സർവേ ഫോർ ഇംഗ്ലണ്ട് ആന്റ് വെയിൽസ് പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ട് അനുസരിച്ച് പതിനാറ് വയസുമുതൽ 6,30,000 പുരുഷന്മാർ വിവിധതരത്തിലുള്ള ലൈംഗികപീഡനങ്ങൾക്ക് ഇരകളായിട്ടുണ്ടെന്നാണ്. എന്നാൽ ഇത്തരമൊരു കാര്യം തുറന്നുപറയാത്ത എത്രയോ പുരുഷന്മാർ വേറെയുമുണ്ടാവും. അതുകൊണ്ടുതന്നെ ലൈംഗികപീഡനത്തിന് ഇരകളാകുന്ന പുരുഷന്മാരുടെ എണ്ണം കൂടാനാണ് സാധ്യത.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കാനും അവയെ നിയമപരമായി നേരിടാനും പല സംവിധാനങ്ങൾ നിലവിലുള്ളപ്പോഴും ആണുങ്ങൾ നേരിടുന്ന ഇതേ പ്രശ്നത്തെ വേണ്ടവിധത്തിൽ പൊതുസമൂഹം അഭിസംബോധന ചെയ്തിട്ടില്ല. ഒട്ടും പ്രാധാന്യം കുറയാതെ തന്നെ ഈ വിഷയത്തിലും ഗൗരവകരമായ ഇടപെടൽ നടത്തേണ്ടതായിട്ടുണ്ട്.
പ്രായമോ ലൈംഗികആഭിമുഖ്യമോ ലിംഗഭേദമോ കണക്കിലെടുക്കാതെ പുരുഷന്മാർ പലതരത്തിൽ പല കാലങ്ങളിലായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ആണുങ്ങൾ ആണുങ്ങളെയും സ്ത്രീകൾ പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. തന്റെ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഒരു അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവങ്ങൾ അടുത്തയിടെ വായിക്കുകയുണ്ടായിട്ടുണ്ട്.
ബൈബിളിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് സമാന സംഭവങ്ങൾ പുതിയകാലത്തിന്റെ മാത്രം പ്രത്യേകതയല്ലെന്നാണ് തെളിയിക്കുന്നത്. പഴയനിയമഗ്രന്ഥത്തിൽ പൊത്തിഫറിന്റെ ഭാര്യ പൂർവ്വ പിതാവായ ജോസഫിനെ പ്രാപിക്കാൻ ശ്രമിക്കുന്നതും ലോത്തിന്റെ ഭവനത്തിലെത്തിയ ദൈവദൂതന്മാരോട് ശയിക്കാനായി പുരുഷന്മാർ ബഹളം വയ്ക്കുന്നതുമായ സംഭവങ്ങൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമാസക്തമായ ആൾക്കൂട്ടത്തിന്റെ മുമ്പിലേക്ക് തന്റെ പെൺമക്കളെ അവരുടെ ശാരീരികാവശ്യങ്ങൾക്കായി വിട്ടുകൊടുക്കാൻ തയ്യാറാകുമ്പോഴും അത് വേണ്ടെന്ന് വച്ചുകൊണ്ട് ദൈവദൂതന്മാർക്കുവേണ്ടി കലഹമുണ്ടാക്കുകയാണ് തദ്ദേശവാസികൾ.
പീഡനത്തിന് ഇരകളാക്കപ്പെടുന്ന പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ അധികം ഇടങ്ങളുമില്ല. അല്ലെങ്കിൽ പീഡിപ്പിക്കപ്പെടുന്ന പുരുഷനെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും നമുക്കിടയിൽ ഇല്ല. ഭൂരിപക്ഷവും ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടുതന്നെ പുരുഷപീഡകർക്ക് കൂടുതൽ വളമാകുകയും അവർ നിർബാധം തങ്ങളുടെ കുത്സിതപ്രവൃത്തികൾ തുടരുകയും ചെയ്യുന്നു. നമ്മുടെ ആൺകുട്ടികളെ ബന്ധുക്കളായ അങ്കിൾമാരുടെയും ആന്റിമാരുടെയും ചേട്ടന്മാരുടെയും ചേച്ചിമാരുടെയും കൂടെ അന്തിയുറങ്ങാനോ ടൂറിന് വിടാനോ നമുക്ക് അധികം ആകുലതകളൊന്നുമില്ല. എന്നാൽ അപ്പോഴൊക്കെ പെൺകുട്ടികളെ പൊതിഞ്ഞുസംരക്ഷിക്കുകയും ചെയ്യും. ഇത്തരം വ്യക്തികളും സാഹചര്യങ്ങളും തന്നെയാണ് ആൺകുട്ടികളുടെ മേലുള്ള ലൈംഗികാതിക്രമത്തിന് അരങ്ങേറ്റം കുറിക്കുന്നതും. പല കേസുകളിലും കണ്ടുവരുന്നത് അപരിചിതരായ വ്യക്തികൾ നടത്തിയ അതിക്രമത്തെക്കാൾ അടുത്തബന്ധുക്കളും പരിചയക്കാരും തമ്മിൽ നടത്തിയ അതിക്രമങ്ങളാണ്. ഇത് കുട്ടികൾക്ക് വീട്ടുകാരോട് തുറന്നുപറയാൻ വേണ്ടിയുള്ള സാഹചര്യം പോലും നിഷേധിക്കുന്നു. ഭീഷണിയുടെ രൂപത്തിലോ ബലാത്ക്കാരമോ ആയിട്ടല്ല വെറുമൊരു വിനോദം എന്ന രീതിയിലുള്ള അവതരണത്തിന് കീഴടങ്ങിക്കൊടുക്കേണ്ടിവരുന്നതുകൊണ്ട് എന്താണ് സംഭവിച്ചതെന്നു പോലും അവർ അറിഞ്ഞിരിക്കണമെന്നില്ല. ചിലപ്പോൾ അവനവനോടുതന്നെ പുച്ഛമോ മറ്റ് ചിലപ്പോൾ അനുഭവിച്ചതിലുള്ള ആസ്വാദ്യതയോ അവരെ പിടികൂടിയേക്കാം. ലൈംഗികാതിക്രമത്തിന് വിധേയരായ ആൺകുട്ടികളും പുരുഷന്മാരും അനുഭവിക്കുന്നത് സ്ത്രീകൾ കടന്നുപോയ അതേ മാനസികവികാരങ്ങളും സംഘർഷങ്ങളും തന്നെയാണ്.
ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ആക്രമണമോ ദുരുപയോഗമോ ഓർമ്മിപ്പിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ അഭിമുഖീകരിക്കാൻ കഴിയാതെ വരിക, ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച ആശങ്കകൾ, സംശയങ്ങൾ, സ്വന്തം ശരീരത്തിന്മേൽ നിയന്ത്രണം ഇല്ലാതായെന്ന തോന്നൽ, ഉറക്കക്കുറവ്, കുറ്റബോധം, ലജ്ജ, സാമൂഹികബന്ധങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ, ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളിലൂടെ അവർ കടന്നുപോകുന്നത്. ബാല്യകാലത്ത് സ്വന്തം ലിംഗത്തിൽപെട്ട ഒരാളിൽ നിന്നുള്ള ലൈംഗികപീഡനം ഒരുവനെ ഭാവിയിൽ സ്വവർഗ്ഗാനുരാഗിയായി മാറ്റുന്നതായും ചില അനുഭവങ്ങൾ പറയുന്നുണ്ട്. ആരോടും തുറന്നുപറയാൻ കഴിയാത്തതും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് തെറ്റിദ്ധരിക്കുന്നതും ദുരുപയോഗിക്കപ്പെട്ടവരുടെ വലിയ സങ്കടമാണ്. പീഡനസമയത്തുണ്ടായ ഫിസിയോളജിക്കൽ പ്രതികരണങ്ങൾ ഒരിക്കലും അത് ആസ്വദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതിന്റെ ഭാഗമല്ലെന്ന തിരിച്ചറിവ് കുറ്റബോധത്തിൽ നിന്നു രക്ഷപ്പെടാൻ ഏറെ സഹായിക്കും. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ഒരിക്കലും ആ വ്യക്തിയുടെ കുറ്റമല്ല പീഡനത്തിന് ഇരകളായെങ്കിൽ അത് പറയാൻ വിശ്വാസമുള്ള ഒരു വ്യക്തിയെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ആ വ്യക്തി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പോസിറ്റീവ് സ്ട്രോക്ക് നല്കി ഒറ്റയടിക്ക് ഇരയെ മുക്തനാക്കാൻ ശ്രമിക്കരുത്. ഏതൊരു മുറിവുണങ്ങാനും താമസമെടുക്കും. മരുന്നുകൊണ്ടും പരിചരണം കൊണ്ടുമാണ് മുറിവുകൾ ഉണങ്ങുന്നത്. അതിന് സമയമെടുക്കും. അത് മനസ്സിലാക്കണം.
പെൺകുട്ടികൾക്ക് സ്വയം രക്ഷയെക്കുറിച്ച അധ്യാപകരും അമ്മമാരും നല്കുന്ന പാഠങ്ങളൊന്നും ഒരു പരിധിവരെ ഇന്നുപോലും ആൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ആൺകുട്ടികളുടെ കാര്യത്തിലുള്ള അബോധപൂർവ്വമായ അശ്രദ്ധ തന്നെയാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് മുകളിൽ എഴുതിയതുപോലെ ആൺകുട്ടികളെ ചേട്ടന്മാർക്കും ചേച്ചിമാർക്കും അങ്കിളുമാർക്കുമൊപ്പം നാം അന്തിയുറങ്ങാനും കൂട്ടുകിടക്കാനും പറഞ്ഞുവിടുന്നത്.ആർക്കും കയറിമെതിക്കാനുളള പാടശേഖരങ്ങളൊന്നുമല്ല ആൺകുട്ടികളുടെ ജീവിതങ്ങളും ഉടലുകളും. അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ അവരോട് അനാവശ്യ സ്പർശനങ്ങളെക്കുറിച്ചും മറ്റുള്ളവരെ സ്പർശിക്കാൻ അനുവദിക്കരുതാത്ത ശരീരഭാഗങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുക്കണം.
ലൈംഗികപീഡനത്തിന് ഇരയായ ആൺകുട്ടികൾക്ക് പരമാവധി പിന്തുണ നല്കാനും അവരെ ആ ആഘാതത്തിൽ നിന്ന് മോചിപ്പിക്കാനും കൂട്ടായപരിശ്രമമാണ് ഉണ്ടാവേണ്ടത്. അതിന് ആദ്യം ഇത്തരംസംഭവങ്ങൾ നമുക്കുചുറ്റും നടക്കുന്നുണ്ടെന്ന തിരിച്ചറിവും അത് പരമാവധി തടയാനുള്ള ക്രമീകരണങ്ങളുമാണ് ഉണ്ടാവേണ്ടത്.
ജോസഫ് സെബാസ്റ്റ്യൻ
പുരുഷൻ ഇരയാകുമ്പോൾ
Date: